
കണ്ണൂർ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശനവുമായി രംഗത്തെത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ദേശീയപാത വിഷയത്തിൽ മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം.
വാദിയെ പ്രതിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും എൻഎച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിൽ മന്ത്രിക്കും പങ്കുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷത്തെ തന്നെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നത്. ഇത് ഒരിക്കലും വിലപ്പോവില്ലെന്നും സണ്ണിജോസഫ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഡൽഹിയിൽ ഹിന്ദുപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നതെന്നും ഇത് സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി പ്രസംഗിക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും സണ്ണിജോസഫ് പറഞ്ഞു.