ന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമപ്രകാരം പതിനഞ്ച് വയസ്സു കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. 2022ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 16 വയസ്സുള്ള മുസ്ലിം പെൺകുട്ടിയുടെയും 30 വയസ്സു കാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി തളളി.
മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാൻ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി പറഞ്ഞത്. പെൺകുട്ടിയും യുവാവും കുടുംബത്തിന്റെ ഭീഷണിയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാൾക്കെതിരെ കുടുംബം പോക്‌സോ കേസും നൽകിയിരുന്നു. ഈ കേസും കോടതി തള്ളുകയായിരുന്നു.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ ബാലാവകാശകമ്മീഷന് എന്തുകാര്യമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. വിഷയത്തിൽ നിയമപ്രശ്‌നം ഇല്ലെന്നും അത് ഉചിതമായ കേസിൽ ഉന്നയിച്ചുകൊള്ളാനും സുപ്രീം കോടതി നിർദേശിച്ചു.