യുവതിയെ സോഷ്യൽ മീഡിയകളിലൂടെ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

12:15 PM Apr 26, 2025 | AVANI MV

തൃശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയകളിലൂടെ സ്ഥിരമായി പിൻതുടർന്ന് ശല്യം ചെയ്യുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ അശ്ലീലമായും ആഭാസകരമായും പോസ്റ്റ് ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷ് (34) എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തത്. 2021ൽ ഉണ്ടായ സംഭവത്തിന് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ.  രജിസ്റ്റർ ചെയ്തിരുന്നു.

കൃത്യത്തിനുശേഷം സുമേഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി സുമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സുമേഷിനെ പിടികൂടുന്നതിനായി നടത്തിയ സമഗ്രമായ അന്വേഷണത്തിൽ പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം തൃശൂർ റൂറൽ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വർഗീസ് അലക്‌സാണ്ടർ, എസ്.ഐ. അശോകൻ, സി.പി.ഒമാരായ ഷിബു വാസു, അജിത് വി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ സുമേഷിനെ റിമാന്റ് ചെയ്തു.