
കണ്ണൂർ : കണ്ണൂരിലെ രണ്ട് നേതാക്കളായ ജനപ്രതിനിധികൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ സാന്നിദ്ധ്യവും ഇടപെടലുകളും ഗണ്യമായി കുറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് കണ്ണൂർ ജില്ലയിലെ തളിപറമ്പ് പേരാവൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. ഇതിനൊപ്പം സി.പി.എം, കോൺഗ്രസ് പാർട്ടികളുടെ സംസ്ഥാന നേതൃത്വത്തിൻ്റെ ചുക്കാൻ പിടിക്കുന്നതും ഇവർ തന്നെയാണ്.നീറുന്ന ജനകീയപ്രശ്നങ്ങളും വികസനമില്ലായ്മയും നേരിടുന്നതാണ് ഈ രണ്ട് മണ്ഡലങ്ങളും. ദേശീയപാത കടന്നുപോകുന്ന തളിപ്പറമ്പ് മണ്ഡലത്തില പലയിടങ്ങളും മണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. കാലവർഷം തുടങ്ങിയപ്പോൾ തളിപ്പറമ്പ് കുപ്പത്ത് പുതിയ ദേശീയപാത നിർമിക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിലും തുടങ്ങിയിരുന്നു. ഇതുകാരണം ദേശീയപാതയുടെ താഴ് വാരത്തിലുള്ള നിരവധി വീടുകളിലാണ് ചെളിവെള്ളം കയറിയത്.
താമസസ്ഥലങ്ങൾ ഉപയോഗശൂന്യമായതിനെ തുടർന്ന് പ്രദേശവാസികൾ പ്രക്ഷോഭമാരംഭിക്കുകയും ദേശീയ പാത ഉപരോധിച്ചു വാഹനങ്ങൾ തടയുകയും ചെയ്തു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ ഇടപെടലിൽ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ നഷ്ടപരിഹാരം നൽകാമെന്ന ഒത്തുതീർപ്പിലാണ് ജനരോഷം തണുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി ഗോവിന്ദൻ്റെ മണ്ഡലം കൂടിയാണ് തളിപ്പറമ്പ് കെ. സുധാകരൻ എം.പി ഉൾപ്പെടെ മറ്റെല്ലാ ജനപ്രതിനിധികളും ദേശീയപാത തകർന്ന കുപ്പത്ത് എത്തിയിട്ടും മണ്ഡലത്തിൽ പല തവണ വന്നു പോയിട്ടും എം. വി ഗോവിന്ദൻ സംഭവസ്ഥലം സന്ദർശിക്കുകയോ ദുരിത ബാധിതരുടെ പരാതി കേൾക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിന് സമാനമാണ് കെ.പി.സി.സി അദ്ധ്യക്ഷനും പേരാവൂർ എം.എൽ എ സണ്ണി ജോസഫിനെതിരെയും ഉയരുന്ന ജനവികാരം' ആറളത്തും കരിക്കോട്ട ക്കരിയുമായി രണ്ടിടങ്ങളിലാണ് കാട്ടാന ആക്രമണം നടന്നത്.
വീടുകളിൽ കിടന്നുറങ്ങുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ കാട്ടാനക്കലിയിൽ നിന്നുംപത്തോളം പേരാണ് കഷ്ടിച്ചു ജീവനും കൊണ്ടു രക്ഷപ്പെട്ടത്. ഇതിൽ ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പേരാവൂർ മണ്ഡലത്തിൻ്റെ മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായിട്ടും എം.എൽ എ യെന്ന നിലയിൽ സണ്ണി ജോസഫിൻ്റെ ഇടപെടൽ പ്രസ്താവനകളിലൊതുങ്ങുന്നുവെന്നാണ് പരാതി. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ സംസ്ഥാനമാകെ ഓടി നടന്ന് പ്രവർത്തിക്കുമ്പോൾ പേരാവൂർ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് സണ്ണി ജോസഫിന് പരിഹാരം കാണാൻ കഴിയുന്നില്ലെന്നാണ് ആരോപണം. ഇതിനു സമാനം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധർമ്മടം മണ്ഡലത്തിലെയും അവസ്ഥ. പ്രായാധിക്യമുള്ള പി.ബാലനാണ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ഇദ്ദേഹത്തിൻ്റെടുത്ത് ആവലാതികളുമായി ജനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പിണറായി കൺവെൻഷൻ സെൻ്ററിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന വിമർശനം ശക്തമാണ്.