+

'ഗുണ്ടകള്‍ ഗുണ്ടകളെ പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിച്ചു ; തൃശൂര്‍ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്

സംഭവത്തില്‍ ഗ്രേഡ് എസ്ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഗുണ്ടകള്‍ ഗുണ്ടകളെപോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേരിലാണ് കാര്‍ഡ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോ ഐപിഎസ് നടത്തിയ പ്രസ്താവനയാണ് കാര്‍ഡായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൃശൂര്‍ നെല്ലങ്കരയില്‍ ലഹരിപ്പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിക്കുകയും വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു ജീപ്പ് ആക്രമിച്ചത്. സംഭവത്തില്‍ ഗ്രേഡ് എസ്ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

സംഭവസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ ആര്‍ ഇളങ്കോവനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ 'ഗുണ്ടകള്‍ ഗുണ്ടകളെ പോലെ പ്രവര്‍ത്തിച്ചു. പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിച്ചു', എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സഹോദരങ്ങളായ അല്‍ത്താഫിന്റെയും അഹദിന്റെയും പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ബ്രഹ്‌മജിത്തും എബിനും അഷ്ലിനും ഷാര്‍ബലും പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്താഫിന്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന പരിപാടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു.
പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് എത്തുകയായിരുന്നു. അല്‍ത്താഫിന്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടര്‍ന്ന് ഏറ്റുമുട്ടകയായിരുന്നു. ഭയന്ന് പോയ അല്‍ത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകള്‍ സംഘം അടിച്ച് തകര്‍ത്തു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്.

facebook twitter