
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ തണ്ടയാന്മാരാണ് ജന്മാവകാശികൾ. 45 ദിവസം നീളുന്ന വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലാണ് ഭക്തർ ഇളനീർക്കാവുകളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
അതേസമയം കനത്ത മഴയിൽ ബാവലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ വൈശാഖ മഹോത്സവ വേദിയിൽ സുരക്ഷാ യോഗം ചേർന്നു. വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചു വരുന്ന സാഹചര്യത്തിലാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ഭക്തജനങ്ങൾ പുഴയിൽ കുളിക്കുന്നുണ്ടെങ്കിൽ പൊലീസ് കെട്ടിയ അതിരുകൾക്കുള്ളിൽ നിന്ന് മാത്രം.
കുളിക്കേണ്ടതാണെന്നും യാതൊരു കാരണവശാലും പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇളനീർ കാവുകളുമായി വരുന്ന ഭക്തർ പരമ്പരാഗത വഴി ഒഴിവാക്കി പാലം വഴി അക്കരെ സന്നിധിയിൽ പ്രവേശിക്കേണ്ടതാണെന്നും സുരക്ഷാ യോഗത്തിനു ശേഷം പോലീസ് മുന്നറിയിപ്പ് നൽകി. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർ പരമാവധി അവധി ദിവസങ്ങൾ ഒഴിവാക്കി മറ്റു ദിവസങ്ങളിൽ ക്ഷേത്രത്തിലെത്താൻ ശ്രമിക്കണമെന്നും ഡി വൈ എസ് പിയും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു. സുരക്ഷയെ മാനിച്ച് തീർത്ഥാടനത്തിനെത്തുന്നവർ ദേവസ്വം ജീവനക്കാരുടെയും പോലീസിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി മാരായ കെ സി സുബ്രഹ്മണ്യൻ നായർ, എൻ പ്രശാന്ത്, കേളകം എസ് എച്ച് ഇതിഹാസ് താഹ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം വൈശാഖ മഹോത്സവം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ഞായറാഴ്ച കൊട്ടിയൂർ സാക്ഷ്യം വഹിച്ചത്.