ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, 2025 ജൂണ്‍ 26-ന്, ബഹിരാകാശത്ത് എത്തിയത് രാജ്യമെങ്ങും ചര്‍ച്ച ചെയ്യുകയുണ്ടായി. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടത്തിലെത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ യാത്രയ്ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 548-600 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. എന്തിനാണ് ഇന്ത്യ ഇത്രയും വലിയ തുക ഒരൊറ്റ വ്യക്തിയെ ബഹിരാകാശത്തേക്ക് അയക്കാന്‍ ചെലവഴിച്ചത് എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് ദരിദ്രര്‍ വസിക്കുന്ന ഇന്ത്യ ഇത്രയും തുക ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ചെലവഴിക്കണമെന്ന് നിര്‍ദ്ദേശിച്ചവരും ചുരുക്കമല്ല.
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ എക്‌സിയോം സ്പേസ്, നാസ, സ്പേസ് എക്‌സ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍ (ISRO) എന്നിവയുമായി സഹകരിച്ച് നടത്തിയ ഒരു വാണിജ്യ ബഹിരാകാശ യാത്രയായിരുന്നു അത്.
2025 ജൂണ്‍ 25-ന് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തില്‍ ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. 28 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം, ജൂണ്‍ 26-ന് ദൗത്യം ലക്ഷ്യത്തിലെത്തി.
നാസയുടെ മുന്‍ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണ്‍ നയിച്ച ഈ ദൗത്യത്തില്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നോവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരും ശുഭാംശുവിനൊപ്പം ഉണ്ടായിരുന്നു. 14 ദിവസത്തെ ദൗത്യം 18 ദിവസമായി നീട്ടി. ഈ കാലയളവില്‍ ശുഭാംശു ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ 60-ലധികം പരീക്ഷണങ്ങള്‍ നടത്തി.
എക്‌സിയോം-4 ദൗത്യത്തിനായി ഇന്ത്യ 600 കോടി രൂപ ചെലവഴിച്ചത് ശുഭാംശു ശുക്ലയുടെ സീറ്റിനുള്ള ചെലവ്, പരിശീലനം, ശാസ്ത്രീയ പരീക്ഷണങ്ങള്‍, ദൗത്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ്.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2026-27-ല്‍ നടപ്പാക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. ഈ ദൗത്യത്തിന്റെ വിജയത്തിന്, യഥാര്‍ത്ഥ ബഹിരാകാശ അനുഭവം അത്യന്താപേക്ഷിതമാണ്. ശുഭാംശു ശുക്ലയ്ക്ക് ലഭിച്ച ബഹിരാകാശ അനുഭവം, ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിജയത്തിന് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.
ശുഭാംശു ബഹിരാകാശ നിലയത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്, ബഹിരാകാശത്തെ ജീവിതം, അടിയന്തര സാഹചര്യങ്ങള്‍, ഉപകരണങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിച്ചു. ഈ അനുഭവം ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരിശീലനത്തിനും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും ഗുണകരമാകും.
ശുഭാംശു നടത്തിയ നടത്തിയ പരീക്ഷണങ്ങള്‍, ഭക്ഷണം, ഓക്‌സിജന്‍, ആരോഗ്യ നിരീക്ഷണം എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിന് ആവശ്യമാണ്. ശുഭാംശു നടത്തിയ ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് വലിയ സംഭാവന നല്‍കി.
മൈക്രോഗ്രാവിറ്റിയിലെ ജൈവശാസ്ത്ര പരീക്ഷണങ്ങള്‍ കണ്ണിന്റെ ചലനങ്ങള്‍, ശ്രദ്ധ, മാനസിക ആരോഗ്യം, ശരീരത്തിന്റെ ഭക്ഷണ സംസ്‌കരണം, മൈക്രോ ആല്‍ഗകളുടെ മാറ്റങ്ങള്‍ എന്നിവ പഠിക്കാന്‍ സഹായിച്ചു.
ആറ് തരം വിത്തുകളുടെ മുളയ്ക്കല്‍, വളര്‍ച്ച, ജനിതക മാറ്റങ്ങള്‍ എന്നിവയും ശുഭാംശു ബഹിരാകാശത്ത് പരീക്ഷിച്ചു. ബഹിരാകാശത്തിന്റെ അതിതീവ്ര പരിതസ്ഥിതിയില്‍ ടാര്‍ഡിഗ്രേഡുകളുടെ (വാട്ടര്‍ ബിയേഴ്‌സ്) പ്രതിരോധ പരീക്ഷണമാണ് മറ്റൊന്ന്.
അഞ്ച് പരീക്ഷണങ്ങള്‍ നാസയുമായി ചേര്‍ന്നാണ് നടത്തിയത്. ഇതിലൂടെ ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ക്ക് സഹായകമായ വിവരങ്ങള്‍ ശേഖരിച്ചു. ഈ പരീക്ഷണങ്ങള്‍ ബഹിരാകാശ ഗവേഷണത്തിന് മാത്രമല്ല, ഭൂമിയിലെ ജൈവശാസ്ത്രം, വൈദ്യശാസ്ത്രം, കൃഷി എന്നിവയ്ക്കും പ്രയോജനപ്പെടും.
ശുഭാംശുവിന്റെ യാത്ര ബഹിരാകാശ രംഗത്ത് ഒരു പ്രധാന രാജ്യമായി ഇന്ത്യയെ മാറ്റും. നാസയുമായും മറ്റുമുള്ള സഹകരണം ഭാവിയില്‍ ഇന്ത്യയുടെ സ്വന്തമായ ബഹിരാകാശ നിലയം പോലുള്ള പദ്ധതികള്‍ക്ക് വഴിയൊരുക്കും.
ബഹിരാകാശ ഗവേഷണം വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. 2035-ഓടെ 1.8 ട്രില്യണ്‍ ഡോളര്‍ (154 ലക്ഷം കോടി രൂപ) വ്യവസായമായി മാറുമെന്നാണ് പ്രതീക്ഷ. ഇത് ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ശുഭാംശുവിന്റെ യാത്ര, യുവാക്കളെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് മേഖലകളിലേക്ക് ആകര്‍ഷിക്കും. 20,193 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് ശുഭാംശുവിന്റെ യാത്ര നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
ശുഭാംശു ശുക്ലയെ 600 കോടി രൂപ ചെലവഴിച്ച് ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു നിക്ഷേപമാണ്. ഇന്ത്യയെ ബഹിരാകാശ രംഗത്ത് ഒരു മുന്‍നിര ശക്തിയാക്കി മാറ്റാന്‍ ഈ ചെലവ് സഹായിക്കുമെന്നതില്‍ സംശയമില്ല.