+

എം വി ഗോവിന്ദന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രണ്ട് ഉദ്ദേശ്യങ്ങള്‍; അതിലൊന്ന് എം സ്വരാജിനുള്ള പണി: ഫാത്തിമ തഹ്‌ലിയ

രണ്ടാമത്തേത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ളതാണ്.

ആര്‍എസ്എസുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്നത് ചരിത്രമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അത് അടിവരയിട്ട് പറയുമ്പോള്‍ അത്ഭുതം കൂറേണ്ട കാര്യമില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ. ഇത് ഇപ്പോള്‍ ഗോവിന്ദന്‍ എടുത്തിടുന്നതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നാമത്തേത് എം സ്വരാജിനുള്ള പണിയാണ്. ഉള്ള വോട്ടും കളഞ്ഞ് തോല്‍വിയുടെ ആഴംകൂട്ടും. രണ്ടാമത്തേത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ളതാണ്. യുഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ സിപിഐഎം ചിന്തിക്കുന്ന ഏക മാര്‍ഗം ബിജെപി ബാന്ധവമാണെന്നും ഫാത്തിമ തഹ്‌ലിയ ആരോപിച്ചു. പൂരം കലക്കി തൃശൂര്‍ ലോക്‌സഭ സീറ്റ് ബിജെപിക്ക് കൊണ്ടുകൊടുത്തപോലെ ചില ഒത്തുതീര്‍പ്പുകളാണ്. ബിജെപിക്ക് ജയപ്രതീക്ഷയുള്ള സ്ഥലങ്ങളില്‍ വോട്ട് മറിക്കുക. മറ്റു സ്ഥലങ്ങളില്‍ അവരുടെ വോട്ട് വാങ്ങുക. എം വി ഗോവിന്ദന്റേയും സിപിഐഎമ്മിന്റെയും ഉദ്ദേശ്യം ഇതാണെന്ന് മനസ്സിലാവാത്തവര്‍ തലച്ചോര്‍ എകെജി സെന്ററില്‍ പണയംവെച്ച പാര്‍ട്ടി അടിമകള്‍ മാത്രമാണെന്നും അവര്‍ ആരോപിച്ചു.

അടിയന്തരാവസ്ഥ കാലത്തെ ആര്‍എസ്എസ് ബാന്ധവം ഓര്‍മ്മിപ്പിച്ചതോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വെട്ടിലായത്. പ്രസ്താവന നിലമ്പൂരില്‍ യുഡിഎഫ് ആയുധമാക്കിയതോടെ വിശദീകരണവുമായി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. താന്‍ സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണ്. ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

facebook twitter