'വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല'; ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

08:04 AM Jun 24, 2025 | Suchithra Sivadas

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല എന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി അറിയിച്ചു.

'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല. നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ കരാറില്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിച്ചാല്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും'; മന്ത്രി 'എക്സി'ല്‍ കുറിച്ചു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.