തിരുവല്ല : ആയിരക്കണക്കിന് രൂപ വില വരുന്ന ഓസ്ട്രേലിയൻ ഇനത്തിൽപ്പെട്ട വളർത്തു തത്തയുടെ കാലിൽ കുടുങ്ങിയ സ്റ്റീൽ വളയം അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് അതി വിദഗ്ധമായി മുറിച്ചുമാറ്റി. തിരുവല്ല കുറ്റപ്പുഴ ബഫേൽ പടി ഐപിസി ചർച്ചിലെ പാസ്റ്റർ ആയ ആൽബിൻ ടി റിജോ വളർത്തുന്ന കോക്കറ്റൈൽ എന്ന ഇനത്തിൽ വരുന്ന മൂന്നര വയസ്സ് പ്രായമുള്ള പക്ഷിയുടെ വലതുകാലിൽ കുടുങ്ങിയ സ്റ്റീൽ വളയമാണ് കാലുകൾക്ക് പരിക്കുകൾ ഒന്നും തന്നെ സംഭവിക്കാതെ മുറിച്ചു നീക്കിയത്. ജനിച്ച് ഒരു മാസം പിന്നിട്ടപ്പോൾ മല്ലപ്പള്ളിയിലെ പക്ഷി വില്പന കേന്ദ്രത്തിൽ നിന്നുമാണ് ആൽബിൻ തത്തയെ വാങ്ങിയത്.
വാങ്ങിയ സമയത്ത് കാലിൽ ഉണ്ടായിരുന്ന സ്റ്റീൽ വളയം തത്തയ്ക്ക് പ്രായമായതോടെ ഊരിയെടുക്കാൻ കഴിയാതായി. വളയം കാലിൽ മുറുകിയതിനെ തുടർന്ന് തത്തയുടെ കാലിൽ നീരുവന്നു വീർത്തു. ആൽബിനും സുഹൃത്തുക്കളും ചേർന്ന് വളയം നീക്കം ചെയ്യാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. ഇതോടെ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ തത്തയെ കൂട്ടിലാക്കി തിരുവല്ലയിലെ അഗ്നിശമനസേന സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ഓഫീസർമാരായ കെ കെ ശ്രീനിവാസൻ, എസ് ആർ സതീഷ് കുമാർ, ഫയർ ഓഫീസർമാരായ എസ് മുകേഷ്, സി ശ്രീദാസ്, കെ വി വിഷ്ണു എന്നിവർ അടങ്ങുന്ന സംഘം ചെറിയ കട്ടർ ഉപയോഗിച്ച് കാലിന് ഒരു പോറൽ പോലും ഏൽക്കാതെ വളയം മുറിച്ചു നീക്കുകയായിരുന്നു. തത്തയെ മഞ്ഞാടിയിലെ സ്വകാര്യ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതായി ആൽബിൻ പറഞ്ഞു.