തിരുവനന്തപുരം : പോത്തൻകോട് കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യ ആക്രമണശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരേ വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി തിരികെ വരികയായിരുന്ന രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.
മൂന്നര മണിയോടെ ഇവരുടെ പശു ഫാമിലെത്തിയ എട്ടംഗ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. പോലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നാണ് ഉയരുന്ന ആരോപണം. വാളുകൊണ്ടുള്ള വെട്ടിൽ രതീഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും വെട്ടേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു.
പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. എന്നാൽ സംഘം മെഡിക്കൽ കോളേജിൽ എത്തുകയും പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു.
മെഡിക്കൽ കോളേജ് പോലീസ് പോത്തൻകോട് പോലീസിനെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. തുടർന്ന് മംഗലപുരം എസ് എച്ച് ഒ പോത്തൻകോട് സ്റ്റേഷനിൽ എത്തിയാണ് പുലർച്ചെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പോലീസ് പറഞ്ഞു.