+

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപകര്‍ തമ്മില്‍ കുടിപ്പകയും പാരവെയ്പും പരദൂഷണവുമെല്ലാം വ്യാപകം, അധ്യാപിക അപവാദം പറഞ്ഞുപരത്തിയതിനെ തുടര്‍ന്ന് പഠനം നിര്‍ത്തി വിദ്യാര്‍ത്ഥിനി

അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരെന്നാണ് പൊതുവെ പറയാറുള്ളത്. അവര്‍ വരും തലമുറകളുടെ അറിവിന്റെയും മൂല്യങ്ങളുടെയും രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്.

തിരുവനന്തപുരം: അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരെന്നാണ് പൊതുവെ പറയാറുള്ളത്. അവര്‍ വരും തലമുറകളുടെ അറിവിന്റെയും മൂല്യങ്ങളുടെയും രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. അധ്യാപകരുടെ പെരുമാറ്റവും, മനോഭാവവും, അര്‍പ്പണബോധവും വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍, പുതുകാലത്തെ അധ്യാപകരില്‍ വലിയൊരു വിഭാഗവും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുതരത്തിലും മാതൃകയാകാത്തവരാണ്.

അധ്യാപകര്‍ക്കിടയില്‍ പരദൂഷണവും പാരവെയ്പും കുടിപ്പകയുമില്ലാത്ത സ്‌കൂളുകള്‍ കുറവാണെന്ന് പറയാം. പ്രത്യേകിച്ചും ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്ററി വിഭാഗത്തിലുമുള്ള അധ്യാപകര്‍ തമ്മില്‍ കശപിശയും തമ്മിലടിയും വ്യാപകമാണ്.

തിരുവനന്തപുരത്ത് അധ്യാപകര്‍ തമ്മിലുള്ള കുടിപ്പകയില്‍ വിദ്യാര്‍ഥിനിയുടെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്. അധ്യാപകനെ മോശക്കാരനാക്കാന്‍ എതിര്‍ചേരിയിലെ അധ്യാപിക വിദ്യാര്‍ത്ഥിനിയുമായി ചേര്‍ത്ത് അപവാദം പറഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. വിഷയം അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയായിരുന്നു. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. അസുഖ ബാധിതയായ വിദ്യാര്‍ത്ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്.

തന്നെ കുറിച്ച് കള്ള കഥകള്‍ പ്രചരിപ്പിച്ച അധ്യാപികയെ തുടരാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതില്‍ വലിയ വിഷമമെന്നും വിദ്യാര്‍ത്ഥിനി തുറന്നു പറയുന്നു.

 

facebook twitter