+

തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആശുപത്രി ചികിത്സയ്ക്ക് എന്ന പേരിലാണ് കഴിഞ്ഞ പതിനാലാം തീയതി സഹോദരനും സഹോദരിയും മണ്ണന്തലയില്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്.

തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ഷഫീനയുടെ സഹോദരന്‍ ഷംസാദ് സുഹൃത്ത് വിശാഖ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സഹോദരി പതിവായി വീഡിയോ കോള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി.


ആശുപത്രി ചികിത്സയ്ക്ക് എന്ന പേരിലാണ് കഴിഞ്ഞ പതിനാലാം തീയതി സഹോദരനും സഹോദരിയും മണ്ണന്തലയില്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഷഫീനയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് യുവതിയെ മുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരത്തില്‍ മാരകമായി മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ട്. കൊല്ലപ്പെട്ട ഷഹീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മണ്ണന്തലയില്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ ഷഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റില്‍ വെച്ച് തന്നെയാണ് പ്രതികളെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോറെന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തി വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

facebook twitter