കൊട്ടിയൂരിലെ വൈശാഖമഹോത്സവത്തിന്റെ ഉണര്‍വിലാണ് വടക്കന്‍കേരളം. ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാര്‍ന്ന ശൈവരീതികള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.അപൂര്‍വ്വതകളും അത്ഭുതങ്ങളും നിറഞ്ഞ കൊട്ടിയൂരിലെ തിരുവഞ്ചിറയും മണിത്തറയും അമ്മാറക്കല്ലും ഏറെ സവിശേഷതകളാർന്നതാണ് .
സതീദേവിയുടെ ദേഹത്യാഗത്തിന് ശേഷം വീരഭദ്രനും ഭൂതഗണങ്ങളും യാഗശാല നശിപ്പിക്കുകയും ദൃഗുമഹർഷി സൃഷ്ടിച്ച ഭൂതഗണങ്ങളെയും ഭടന്മാരെയും നിഗ്രഹിക്കുകയും ദക്ഷപ്രജാപതിയെ കഴുത്തറുത്ത് കൊല്ലുകയും ചെയ്തപ്പോഴുണ്ടായ രുധിരം അഥവാ രക്തം തളം കെട്ടിനിന്ന വലിയ ചിറയാണ് "രുധിരം ചിറയെന്നാണ് വിശ്വാസം.ചിറ കാലാന്തരത്തിൽ തിരുവൻ ചിറയെന്നും പിന്നീട് തിരുവഞ്ചിറയായും അറിയപ്പെട്ടു.
തിരുവഞ്ചിറയ്ക്ക് മധ്യത്തിലായി പുഴയിലെ കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയിട്ടുളള ഇടമാണ് മണിത്തറ . ഈ ദേവസ്ഥാനങ്ങളെ മറച്ചുകൊണ്ട് തിരുവഞ്ചിറയില്‍ താല്ക്കാലികമായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിലാണ് വൈശാഖോത്സവം നടത്തുന്നത്. ജലാശയത്തിലൂടെ നടന്നാണ് ക്ഷേത്രപ്രദക്ഷിണവും ശീവേലിയും നടക്കുക.
തിരുവഞ്ചിറയിൽ ഒരിക്കലും വറ്റാത്ത ഒരു നീരുറവയും അതിനടുത്തായി ഒരു അരയാലും തറയുമുണ്ട്. വൃത്താകൃതിയിൽ തിരുവഞ്ചിറയുടെ മധ്യഭാഗത്തായി തുരുത്ത് പോലെ ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് മണിത്തറയും വാളറയും തിടപ്പള്ളിയും സ്ഥിതിചെയ്യുന്നത്. കരിങ്കൽ പടുതികളാൽ നിർമ്മിക്കപ്പെട്ട മഹനീയ സ്ഥാനമാണ് മണിത്തറ. മണിത്തറയിൽ 'പടുകുഴി' എന്നു പറയുന്നപ്രത്യേക സ്ഥാനത്താണ് സ്വയംഭൂ സ്ഥിതിചെയ്യുന്നത്.
മുതിരേരിയിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന വാളും ചപ്പാരംഭഗവതിയുടെ ഉടവാളും പ്രതിഷ്‌ഠിതമായ സ്ഥലമാണ് വാളറ.
വാളറ കഴിഞ്ഞുള്ള ഭാഗമാണ് ഭണ്ഡാരയറ. വാളറയുടെ തൊട്ട് കിടക്കുന്നത് തിടപ്പള്ളിയും ഉപശാല പൂവറയുമാണ് .സതീദേവി അന്തർധാനം ചെയ്‌ത സ്ഥലമാണ് അമ്മാറക്കല്ല്. ദേവീ സങ്കൽപ്പ സ്ഥാനമായിക്കരുതി പൂജാദികർമ്മങ്ങൾ അനുഷ്‌ഠിക്കുന്ന ശിലാഖണ്ഡമാണിത്.
ഇതിനു ചുറ്റും കാട്ടുകരിങ്കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ പുറം ഭിത്തിയും പൂജാരിക്ക് കയറുന്നതിനായി പടിയും നിർമ്മിച്ചിട്ടുണ്ട്. വളരെപ്പഴക്കമേറിയ ഒരു വിളക്കിന് മുകളിൽ വലിയ ഓലക്കുടയും കാണാം. ശീവേലിക്ക് ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുന്നത് ഈ സന്നിധിയിൽ വെച്ചാണ്. ഭക്തജനങ്ങൾ തിരുവഞ്ചിറയിൽ നിന്ന് തൊഴുകയും കാണിക്കയർപ്പിച്ച് തൃപ്പടി തൊട്ട് വന്ദിക്കുകയും ചെയ്യും.സങ്കീർണമായ ഒട്ടേറെ ആചാരങ്ങളും രീതികളും ക്ഷേത്രത്തിലെ ഓരോചടങ്ങുമായും ബന്ധപ്പെട്ടു കാണാം