ഹൈദരാബാദ് : ഹൈദരാബാദിൽ അമ്മയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കുട്ടിയുടെ തൊട്ടടുത്ത് തന്നെ തെറിച്ചുവീണ അമ്മ രക്ഷപ്പെട്ടു. ഹൈദരാബാദിലെ മല്ലംപെട്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
അതേസമയം ഗീതാഞ്ജലി ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിമാൻഷു റെഡ്ഡിലാണ് അപകടത്തിൽ മരിച്ചത്. നിസാമാബാദ് സ്വദേശിയായ അഭിമാൻഷു മാതാപിതാക്കളോടൊപ്പം മല്ലംപെട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
കുട്ടി സ്കൂട്ടറിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. പല്ലവി സ്കൂൾ ജംഗ്ഷനിൽ വെച്ച് ഇവരുടെ സ്കൂട്ടർ ഒരു ടിപ്പർ ലോറിയുടെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. ടിപ്പറിന്റെ മുന്നിലെത്തിയപ്പോൾ ലോറി സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയുമായിരുന്നു. കുട്ടി ലോറിയുടെ അടിയിലേക്കാണ് വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.