പൂച്ചാക്കൽ :എറണാകുളത്ത് ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്ജെൻഡറിന് മർദനം. സംഭവത്തിൽ അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് തോട്ടുചിറ അക്ഷയിനെതിരേ (25) പൂച്ചാക്കൽ പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി 10.30-ന് ട്രാൻസ്ജെൻഡർ ബൈക്കിൽ വീട്ടിലേക്കു പോകുന്നവഴി അരൂക്കുറ്റി കളരിക്കൽ ജങ്ഷനു സമീപം ബൈക്കു നിർത്തി ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മർദിച്ചത്. നിന്നെപ്പോലുള്ളവരെ കണ്ടാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അസഭ്യം പറഞ്ഞുകൊണ്ടാണ് പ്രതിയെത്തിയത്. ട്രാൻസ്ജെൻഡർ അവിടെനിന്ന് ബൈക്കു സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി അവഹേളിക്കുകയും പിന്നീട് മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.