'അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് ക്ഷണിച്ചു, ജഗന്നാഥന്റെ മണ്ണിലെത്താന്‍ ഞാനത് വിനയത്തോടെ നിരസിച്ചു'; പ്രധാനമന്ത്രി

06:47 AM Jun 21, 2025 | Suchithra Sivadas

അമേരിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെ ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ജി-07 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയില്‍ എത്തിയപ്പോഴാണ് ട്രംപുമായി സംസാരിച്ചതെന്ന് മോദി പറഞ്ഞു. ട്രംപുമായി 45 മിനിറ്റോളം ഫോണില്‍ സംസാരിച്ചു. അമേരിക്കയിലേക്ക് വന്നൂടേ എന്ന് ട്രംപ് ചോദിച്ചു. പക്ഷേ ഒഡിഷ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടി ഉള്‍പ്പെടെയുള്ളതിനാല്‍ ആ ക്ഷണം താന്‍ നിരസിച്ചുവെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. ജഗന്നാഥന്റെ മണ്ണിലെത്താനായി വിനയത്തോടെ താന്‍ ആ ക്ഷണം നിരസിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. മോദിയെ എന്തുകൊണ്ട് ട്രംപ് ക്ഷണിച്ചില്ല എന്ന് ആ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ക്വാഡ് ഉച്ചകോടി സമയത്ത് ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രി മോദി ട്രംപിനെ ക്ഷണിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പ്രസ്താവനയിലൂടെ അറിയിച്ചു.

Trending :