+

ഇറാന് ഭീഷണിയുമായി ട്രംപ്

ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ കക്ഷിയായിരിക്കുകയാണ് അമേരിക്ക.

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൌരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്. 

'എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. ഇപ്പോള്‍ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ല. പക്ഷേ ജനങ്ങള്‍ക്ക് നേരെ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ, അത് നേര്‍ത്ത് വരികയാണ്.' എന്നാണ് ട്രംപ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ ഉപാധികളില്ലാത്ത കീഴടങ്ങല്‍ എന്ന ഒരു ഒറ്റവരി പോസ്റ്റ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേ സമയം അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  ഹൈഫയിലും ടെല്‍ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.

facebook twitter