+

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം ; ചെയ്തത് ദന്ത ഡോക്ടര്‍

ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാരുടെ മരണത്തെ കുറിച്ചാണ് പരാതി.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തത് ഇക്കാര്യത്തില്‍ വൈദഗ്ധ്യമില്ലാത്ത ദന്ത ഡോക്ടറാണെന്നാണ് പരാതി. ഡോക്ടറുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ച രണ്ട് പേരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഡോക്ടറും ഭര്‍ത്താവും ഒളിവിലാണ്. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ എംപയര്‍ എന്ന ക്ലിനിക്കിലാണ് സംഭവം. ഡോ. അനുഷ്‌ക തിവാരി, ഭര്‍ത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ഈ ക്ലിനിക്ക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടര്‍മാരാണ്. ഇവര്‍ക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യാന്‍ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാരുടെ മരണത്തെ കുറിച്ചാണ് പരാതി. വിനീത് ദുബെ (40), മായങ്ക് കത്യാര്‍ (30) എന്നീ എഞ്ചിനീയര്‍മാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. 48 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ട്രീറ്റ്‌മെന്റ്. വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ക്ലിനിക്കിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. മാര്‍ച്ച് 14 ന്, ഡോ. അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം വീര്‍ത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നല്‍കിയ പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നല്‍കാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം

ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാര്‍ എന്നയാള്‍ അതേ ക്ലിനിക്കിനെതിരെ വ്യാഴാഴ്ച പൊലീസ് കമ്മീഷണര്‍ അഖില്‍ കുമാറിന് പരാതി നല്‍കി. നവംബര്‍ 18 ന് എംപയര്‍ ക്ലിനിക്കില്‍ സഹോദരന്‍ മായങ്ക് കത്യാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്‌തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം അദ്ദേഹം മരിച്ചു. 

പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. അനുഷ്‌ക തിവാരിയും ഭര്‍ത്താവും ഒളിവിലാണ്. ഡോക്ടറെ കണ്ടെത്താന്‍ മൂന്ന് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ റെയ്ഡ് നടത്തി. 

facebook twitter