തളിപ്പറമ്പത്തപ്പന്റെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി ; രാജരാജേശ്വര ക്ഷേത്രദര്‍ശനം നടത്തി അമിത്ഷാ

08:29 PM Jul 12, 2025 | Kavya Ramachandran

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച വൈകുന്നേരം 4.30ഓടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ വി.വി. ചന്ദ്രന്‍, അഡ്വ. വി. രത്‌നാകരന്‍, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജുഏളക്കുഴി അടക്കമുളള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. 

തുടര്‍ന്ന് കാര്‍ മാര്‍ഗ്ഗം 5.45 ഓടെ ക്ഷേത്രത്തിലെത്തിയ അമിത്ഷായെയും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനേയും ക്ഷേത്ര അധികാരികളും ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഗംഗാധരന്‍, അജികുമാര്‍ കരിയില്‍ എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാജരാജേശ്വരനെ വണങ്ങി സ്വര്‍ണ്ണകുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ വഴിപാടുകള്‍ നടത്തി 6.45 വിമാനത്താവളത്തിലേക്ക് മടങ്ങി. രാത്രി 7.15 ഓടെ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.