യു പിയിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ സംഭവം ; അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

06:38 PM Jun 08, 2025 | Neha Nair

മീററ്റ്: ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയടക്കം നാല് കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ദുരഭിമാനക്കൊലയെന്നാണ് നിഗമനം. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഒരു ദിവസം മുമ്പാണ് ഇന്റർമീഡിയറ്റ് വിദ്യാർഥിനിയെ കാണാതായത്. ആൺസുഹൃത്തിൻറെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് തുണ്ട് കയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതാണ് പൊലീസിന് കുട്ടിയുടെ ഐഡൻററ്റി തിരിച്ചറിയാൻ സഹായിച്ചത്. ബഹാദൂർപൂർ ഗ്രാമത്തിലെ അഴുക്കുചാലിൽ പെൺകുട്ടിയുടെ ശരീരം വികൃതമായ നിലയിൽ കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ രണ്ട് 20 രൂപ നോട്ടുകളും 'വികാസ്' എന്ന പേരും ഫോൺ നമ്പറും അടങ്ങിയ ഒരു സ്ലിപ്പും കണ്ടെത്തി. നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വികാസ് ഫോൺ എടുക്കുകയും തൻറെ കാമുകിയാണ് മരിച്ചതെന്നും പറഞ്ഞു. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് വികാസ് സമ്മതിച്ചു.

വികാസിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി എസ്‌.പി ആയുഷ് വിക്രം സിങ് പറഞ്ഞു.