കടുത്തുരുത്തി: സൈബർ തട്ടിപ്പിലൂടെ ആശാ പ്രവർത്തകയുടെ അക്കൗണ്ടിൽനിന്ന് 1,24,845 രൂപ നഷ്ടപ്പെട്ടതായി പരാതി. മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ആശാ പ്രവർത്തകയായ അറുനൂറ്റിമംഗലം വള്ളോന്തോട്ടത്തിൽ എം.എസ്. സുജയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു സുജ വെള്ളൂർ പോലീസിലും സൈബർ സെല്ലിലും ബാങ്കിലും പരാതി നൽകി.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മകൾ വീട് നിർമാണ ജോലികളുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന പണവും സുജയുടെ ശമ്പളം അടക്കമുള്ള തുകയും എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. പത്തിന് സുജ മൊബൈൽഫോൺ നന്നാക്കാനായി നൽകിയിരുന്നു. സിം തിരികെ വാങ്ങിയ ശേഷമാണ് ഫോൺ നൽകിയത്.
15-ന് ഫോൺ തിരികെ വാങ്ങിയ ശേഷം ഗൂഗിൾ പേയിൽ ബാലൻസ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 100 രൂപയേ ഉള്ളൂവെന്ന് മനസിലായത്. ബാങ്കിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 1,24,845 രൂപ നഷ്ടപ്പെട്ട വിവരം സുജ അറിയുന്നത്.
രണ്ട്, മൂന്ന് തീയതികളിലായി 900 രൂപ വച്ച് 19 തവണയായി 17,100 രൂപയും 13, 14 തീയതികളിലായി 1,07,745 രൂപയും യുപിഐ ഇടപാട് വഴിയാണ് പോയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വെള്ളൂർ പോലീസ് ഇതുസംബന്ധിച്ചു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ഇടപാടിലുണ്ടായ ട്രാൻസാക്ഷൻ ആയതിനാൽ ബാങ്കിൻറെ ഉന്നതാധികാരികൾക്ക് പരാതി കൈമാറുമെന്ന് ബാങ്ക് മാനേജർ കെ.ആർ. പ്രസാദ് പറഞ്ഞു.