ലഖ്നൌ: ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിൽ പതിമൂന്നുകാരി അതിക്രമത്തിന് ഇരയായി. ലാലാ ലജ്പത്റായ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പെൺകുട്ടിയാണ് ശുചിമുറിയിൽ വെച്ച് പീഡനത്തിനിരയായത്. സംഭവത്തിൽ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി ശുചിമുറിയിലേക്ക് പോയ സമയം ഇയാൾ പിന്തുടർന്ന് എത്തി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി പീഡന വിവരം അമ്മയെ അറിയിക്കുകയും അമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അമ്മയുടെ പരാതിയിൽ രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി എസ്‌പി ആയുഷ് വിക്രം സിംഗ് അറിയിച്ചു.
അതിക്രമം നടക്കുന്ന സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വിഷയത്തിന്റെ ഗൗരവം മനസിലാക്കി കൊണ്ട് വാർഡിൽ സുരക്ഷ കർശനമാക്കുമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. ഗ്യാനേശ്വർ ടോങ്ക് വ്യക്തമാക്കി.