ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബാർകോട്ട്-യമുനോത്രി റോഡിലെ ബാലിഗഡ് പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിർമ്മാണത്തിലിരുന്ന
ഹോട്ടലിൽ നിന്ന് നിരവധി തൊഴിലാളികളെ കാണാതായ വാർത്തയ്ക്ക് പിന്നാലെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇതുവരെ കുറച്ച് തൊഴിലാളികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും കാണാതായ മറ്റ് പലരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതേസമയം സംസ്ഥാന ദുരന്ത നിവാരണ സേന മൂന്ന് മൃതദേഹങ്ങളിൽ ഒരു മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയും , മാറ്റ് രണ്ട് മൃതശരീരങ്ങൾ അപകടം നടന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ അകലെ നിന്നുമാണ് കണ്ടെടുത്തത്.
കൂടാതെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും മേഘവിസ്ഫോടനം സാരമായി ബാധിച്ചു. യമുനോത്രി ഹൈവേയുടെ 10 മീറ്റർ നീളമുള്ള ഒരു നിർണായക ഭാഗം പൂർണ്ണമായും ഒലിച്ചുപോവുകയും തീർത്ഥാടന കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മുൻകരുതൽ നടപടിയായി ഹരിദ്വാർ, ഋഷികേശ്, ശ്രീനഗർ, രുദ്രപ്രയാഗ്, സോൻപ്രയാഗ്, വികാസ്നഗർ എന്നിവിടങ്ങളിൽ തീർത്ഥാടകരെ തടയാൻ പോലീസിനും ഭരണകൂട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു.