ഉത്തരാഖണ്ഡ് ഹെലികോപ്ടര്‍ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ച

07:45 AM Jun 16, 2025 | Suchithra Sivadas

ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടത്തില്‍ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നല്‍കിയത സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ സമയം കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്ടര്‍ സര്‍വീസ് നടത്തിയെന്നും കണ്ടെത്തി. പ്രദേശത്ത് കാര്‍മേഘവും മൂടല്‍മഞ്ഞും നിറഞ്ഞിരുന്നു. ഈ സമയത്ത് ടേക്ക് ഓഫ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കമ്പനിയുടെ ഓപ്പറേഷണല്‍ മാനേജരടക്കം രണ്ടു പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വര്‍ഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാര്‍നാഥ് ധാമില്‍ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. ഗുപ്തകാശിയിലെ ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകര്‍ന്നത്.