
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് തടവുകാരെ പാര്‍പ്പിക്കുന്ന ആശുപത്രിയിലെ സെല്ലിലേക്കു മാറ്റിയിരിക്കുന്നത്.
വിചാരണ തടവുകാരനായി കഴിയുന്നതിനിടെ ജയിലിൽ ആത്മഹത്യ ശ്രമം നടത്തിയതിനെ തുടർന്നാണ് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അഫാനെ വെൻറ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നടന്ന സംഭവങ്ങളെ കുറിച്ച് ഓർമ്മയില്ലെന്നായിരുന്നു അഫാൻ നേരത്തെ പറഞ്ഞിരുന്നത്. നിലവിൽ ഓര്‍മശക്തി വീണ്ടെടുത്തതായാണ് വിവരം. അതേസമയം, അഫാനെ ജയിലിലേക്ക് തിരികെ എത്തിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.
പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ അഫാനെ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം നടന്നത്.