തളിപ്പറമ്പ്: ദേശീയപാത നിർമ്മാണത്തിൽ വീഴ്ച്ചകൾ സംഭവിച്ചതളിപ്പറമ്പ് കുപ്പത്തും മറ്റു മേഖലകളിലും വൻ അപകടങ്ങൾ ഒളിച്ചിരിക്കുന്നു. കീഴാറ്റൂരിനും കുപ്പത്തിനും ചുടലയ്ക്കുമിടയിലെ കുന്നിൻപുറങ്ങൾ ഭാവിയിൽ ഗുരുതരമായ അപകടഭീഷണി ഉണ്ടാക്കുന്നവയാണെന്നതിന്റെ ആദ്യ സൂചനകളാണ് മഴയാരംഭത്തിൽ തന്നെ കണ്ടത്. ചെറുതും വലുതുമായ മലയിടിച്ചിലുകൾ സമീപഭാവിയിൽ തന്നെ ഈ പ്രദേശങ്ങളിൽ ഒരുപാടുണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് കുപ്പത്തിനും പട്ടുവം റോഡിനും മദ്ധ്യേ കണിക്കുന്നിൽ രൂപപ്പെട്ട മഹാജലശേഖരം.
സോമേശ്വരം - പുളിമ്പറമ്പ് നഗരസഭ റോഡിൽ ദേശീയ പാതക്കായി മണ്ണെടുത്ത് കുഴി ആക്കിയ സ്ഥലത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. നഗരസഭ റോഡ് മുറിച്ചാലേ വെള്ളം താഴേക്ക് ഒഴുകുകയുള്ളു. ചേടി മണ്ണുള്ള ഈ ഭാഗത്ത് മണ്ണലിഞ്ഞ് വെള്ളം ശക്തമായി താഴേക്ക് ഒഴുകിയാൽ ഉണ്ടാകുന്ന അപകടത്തിന്റെ കാഠിന്യം പറഞ്ഞറിയിക്കാൻ സാധ്യമല്ല. താഴ് വാരത്തിലെ നൂറോളം വീടുകളെ ഭൂപടത്തിൽ നിന്നും മായ്ക്കാനുള്ള ശേഷിയുണ്ടതിന്. അധികമാരും ശ്രദ്ധിക്കാതെ രൂപപ്പെട്ട ഈ തടാകത്തിന് അരയേക്കറോളം വിസ്തൃതി ഉണ്ട്.
താഴേക്കുള്ള കുത്തനെയുള്ള ഇറക്കത്തിലേക്ക് ഈ കളിമൺ ഡാമിന്റെ തടസ്സം ഏതാനും മീറ്ററുള്ള ചെറു റോഡ് മാത്രമാണ്. വലിയ പ്രദേശം ദുർബലമായ മണ്ണിന്റെ ബണ്ട് കൊണ്ട് രക്ഷപ്പെട്ടുനിൽക്കുന്ന അവസ്ഥ. അടിയന്തരമായി ഈ ജലശേഖരം സുരക്ഷിതമായ രീതിയിൽ പൂർണ്ണമായും കുപ്പം പുഴയുടെ കാച്ച്മെന്റ് സോണിലേക്ക് റിലീസ് ചെയ്യാനുള്ള നടപടികൾ ഉണ്ടാവണം. മിനിറ്റുകൾക്കിടയിൽ മണ്ണിടിച്ചിൽ സംഭവിച്ച് വെള്ളം തുളുമ്പുന്നത് തത്സമയം ഇവിടെ നിന്നും കാണാം. കഴിഞ്ഞ ദിവസംവൈകുന്നേരം റോഡ് നിർമ്മാണ കമ്പനി തടസ്സം മുറിച്ച് വെള്ളം ഒഴുക്കി വിടാൻ ശ്രമിച്ചു. വളരെ കുറച്ച് അളവിൽ മാത്രമേ ഒഴുക്കി വിടാൻ സാധിച്ചുള്ളൂ.
എന്നാലും അപകട ഭീഷണി ഒഴിയുന്നില്ല. ഇടനാടൻ കുന്നുകളിലെ ജലശേഖരങ്ങളിൽ അപൂർവ്വമായവ മാത്രമാണ് പുറമേക്ക് കാണുന്ന വിധത്തിൽ ചെറുകുളങ്ങളായി അഥവാ പള്ളങ്ങളായി രൂപപ്പെടുക. അത്തരത്തിൽ നൂറ്റാണ്ടുകൾ കൊണ്ട് സ്വാഭാവികമായി രൂപപ്പെട്ടവ നിരീക്ഷിച്ചാൽ മനസിലാക്കാം. അവയൊന്നും തന്നെ കുന്നിന്റെ അറ്റത്തോ അപകടകരമായ മുനമ്പിലോ ആയിരിക്കില്ല. കുന്നിന്റെ നടുവിലോ ഒഴുകാൻ അസാധ്യമോ ക ഇടങ്ങളിലായിരിക്കും. കുന്നുകൾക്ക് മൂന്നാം കണ്ണുണ്ടായതിനാലല്ല അറ്റത്തുള്ളവ ജലത്തെ താങ്ങാനാവാതെ കീഴേക്ക് ഇടിഞ്ഞുതാഴ്ന്ന് അതിവേഗം അപ്രത്യക്ഷമാകുന്നതാണ്.
എന്നാൽ, ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി നിരവധിയിടങ്ങളിൽ പുതുതായി രൂപപ്പെട്ടിരിക്കുന്ന ചെറുതും വലുതുമായ പുത്തൻ ജലശേഖരങ്ങൾ ഒളിഞ്ഞിരിക്കുന്ന ജലബോംബുകളാണ്. ജനവാസ കേന്ദ്രങ്ങളിലാണെങ്കിൽ മണിക്കൂറുകൾ പോലും കളയാതെ അവയെ കണ്ടെത്തുകയും സുരക്ഷിതമായ അളവിൽ അതിനെ പതുക്കെ റിലീസ് ചെയ്യുകയുമാണ് വേണ്ടത്. ഇടനാടൻ മണ്ണ് സ്പോഞ്ച് പോലെയാണ് ജലത്തെ സ്വയം സ്വാംശീകരിക്കുന്നത്.
ഇവിടങ്ങളിലൊക്കെ തകർന്ന കുന്നുകളിലെ ദുർബലമായ മണ്ണ് ആദ്യമഴകളിൽ ജലത്തെ കഴിവതും ഉള്ളിലേക്ക് സ്വീകരിച്ച് കഴിഞ്ഞു. അവസാന നിമിഷം കൊല്ലിയിലേക്ക് വീഴുന്ന മനുഷ്യരെ വിരൽത്തുമ്പിൽ കൈവിട്ട് പോകുന്ന രംഗം പോലെ കുന്നിൻപുറം ഈ മഹാജലശേഖരത്തെയപ്പാടെ ഭാരം താങ്ങാനാവാതെ കൈവിടും. എവിടെയാണ് ജലത്തിന്റെ ശക്തി ദ്വാരം തുരക്കുകയെന്ന് പ്രവചിക്കുക അസാധ്യം. അതിനെ ഏൽക്കാൻ തല്ക്കാലം നമ്മുടെ സംവിധാനങ്ങൾക്ക് തരിമ്പ് ശേഷിയില്ല. ദുരന്തം ഉണ്ടായാലല്ല അതിനെ മുൻകൂട്ടിക്കണ്ട് നിവാരണം ചെയ്യപ്പെടണം. അല്ലെങ്കിൽ നിരപരാധികളായ സാധാരണ മനുഷ്യർ യുക്തിരഹിതമായ ആസുത്രണത്തിൻ്റെ ഗുരുതരഫലം അനുഭവിക്കേണ്ടിവരും.