+

തൃണമൂല്‍ നേതാക്കള്‍ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചപ്പോള്‍ എന്ത് നടപടിയെടുത്തു? മമതയ്ക്കെതിരെ പവന്‍ കല്യാണ്‍

മതേതരത്വം ചിലര്‍ക്ക് പരിചയും മറ്റ് ചിലര്‍ക്ക് വാളും ആകരുത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിയമവിദ്യാര്‍ത്ഥിനിയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി ജനസേന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ശര്‍മിഷ്ട വീഡിയോ പിന്‍വലിച്ച് മാപ്പുപറഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്ത പശ്ചിമബംഗാള്‍ പൊലീസ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നെന്ന് പവന്‍ കല്യാണ്‍ ചോദിച്ചു. മതേതരത്വം ചിലര്‍ക്ക് പരിചയും മറ്റ് ചിലര്‍ക്ക് വാളും ആകരുത്. പശ്ചിമബംഗാളിലെ പൊലീസിന്റെ പ്രവര്‍ത്തികള്‍ രാജ്യം കാണുന്നുണ്ട്. എല്ലാവര്‍ക്കുംവേണ്ടി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി സനാതന ധര്‍മ്മത്തിനെതിരെ പരാര്‍മശം നടത്തുന്ന വീഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഓപ്പറേഷന്‍ സിന്ദൂറിനിടെ നിയമവിദ്യാര്‍ത്ഥിനി ശര്‍മിഷ്ഠ അഭിപ്രായപ്രകടനം നടത്തി. തന്റെ വാക്കുകള്‍ ചിലരെ വേദനിപ്പിച്ചുവെന്ന് മനസിലായപ്പോള്‍ അവര്‍ തെറ്റ് സമ്മതിക്കുകയും വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ശര്‍മിഷ്ഠക്കെതിരെ പശ്ചിമബംഗാള്‍ പൊലീസ് പെട്ടെന്ന് തന്നെ നടപടിയെടുത്തു. അപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുള്‍പ്പെടെയുളള നേതാക്കള്‍ സനാതന ധര്‍മ്മത്തെ പരിഹസിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉണ്ടാകുന്ന കാഠിന്യമേറിയ വേദനയുടെ കാര്യമോ? ഞങ്ങളുടെ വിശ്വാസത്തെ മോശമായി ചിത്രീകരിക്കുമ്പോള്‍ എവിടെയായിരുന്നു ഇവരുടെ പ്രതിഷേധങ്ങള്‍? അവര്‍ മാപ്പുപറഞ്ഞോ? അവര്‍ക്കെതിരെ പൊലീസ് പെട്ടെന്ന് തന്നെ നടപടിയെടുത്തിരുന്നോ? മതനിന്ദ എപ്പോഴും അപലപിക്കപ്പെടേണ്ടതാണ്. മതേതരത്വം ചിലര്‍ക്ക് പരിചയും മറ്റ് ചിലര്‍ക്ക് വാളുമാകുന്നത് ശരിയല്ല. അത് എല്ലാവര്‍ക്കും ഒരുപോലെയാകണം. പശ്ചിമബംഗാള്‍ പൊലീസേ നിങ്ങളെ രാജ്യം ഉറ്റുനോക്കുകയാണ്. എല്ലാവര്‍ക്കും ഒരേ നീതി ലഭിക്കണം'- പവന്‍ കല്യാണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പൊലീസ് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ശര്‍മിഷ്ഠ പനോളി എന്ന 22കാരിയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ശര്‍മിഷ്ഠ തന്റെ വിവാദ വീഡിയോയില്‍ പറഞ്ഞത്. വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയും, ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് പരാതി ലഭിച്ചു, പൊലീസ് അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തു.വെള്ളിയാഴ്ച്ച രാത്രിയാണ് കൊല്‍ക്കത്ത പൊലീസ് ശര്‍മിഷ്ഠയെ ഗുരുഗ്രാമില്‍വച്ച് അറസ്റ്റ് ചെയ്തത്.

facebook twitter