
ഇരിട്ടി:ആറളം വന്യജീവി സങ്കേതത്തിൽ ചത്ത കാട്ടുപന്നികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ആഫ്രിക്കൻ പന്നിപ്പനിയും പാസ്ച്ചുറെല്ലയും ഇല്ലെന്ന് പിസിആർ പരിശോധനാ ഫലം. തിരുവനന്തപുരം പാലോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നാല് സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാം നെഗറ്റീവാണ്.
പുതിയ സാമ്പിളുകൾ ലഭിച്ചാൽ വിശദമായ പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റീവായതിനാൽ ജനങ്ങളുടെ ആശങ്കയൊഴിഞ്ഞു.ആറളത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് സാമ്പിളുകൾ ശേഖരിച്ചത്. കാട്ടുപന്നികളുടെ ശവശരീരം അഴുകിയ നിലയിൽ ആയിരുന്നതിനാൽ മൈക്രോബയോളജി പരിശോധന സാധ്യമല്ലായിരുന്നു. ആയതിനാലാണ് പാസ്ച്ചുറെല്ല , ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗ നിർണയത്തിനായി സാമ്പിളുകൾ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലേക്ക് ആഗസ്റ്റ് അഞ്ചിന് അയച്ചത്. ആറളത്ത് വനം വകുപ്പ് നിരീക്ഷണവും പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.