
ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. ഇതുവരെ സെബാസ്റ്റ്യന്‍ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ പ്രൊസിക്യൂഷന്‍ ഇതിനെ എതിര്‍ക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കഴിഞ്ഞ 13 ദിവസമായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പല സ്ഥലങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
2006 നും 2025 നും ഇടയില്‍ കാണാതായ നാല്‍പ്പനും 50നും ഇടയില്‍ പ്രായമുള്ള 4 സ്ത്രീകള്‍. ഇവരില്‍ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരല്‍ച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ, ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുന്‍പ് 2020 ഒക്ടോബര്‍ 19 ന്ന് വൈകീട്ട് അമ്പലത്തില്‍ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല. അര്‍ത്തുങ്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. സെബാസ്റ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടില്ല. ഈ കേസ് ഉള്‍പ്പടെ ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുകയാണ് പൊലീസ്.