ന്യൂഡൽഹി : യോഗ ദിനമായ ഇന്ന് രാജ്യത്ത് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘർഷം വർധിക്കുന്ന ലോകത്ത് സമാധാനം കൊണ്ടുവരാൻ യോഗയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘യോഗ എല്ലാവർക്കുമുള്ളതാണ്. അതിന് അതിർത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല. നിർഭാഗ്യവശാൽ ഇന്ന് ലോകം മുഴുവൻ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അനേകം സ്ഥലങ്ങളിൽ അശാന്തിയും അസ്ഥിരതയും വർധിക്കുന്നു. അങ്ങനെയുള്ള സമയങ്ങളിൽ യോഗ സമാധാനത്തിന്റെ ദിശാബോധം നൽകുന്നു. മനുഷ്യരാശിക്ക് ശ്വാസമെടുക്കാനും, സന്തുലിതാവസ്ഥ വീണ്ടെടുക്കാനും, വീണ്ടും പൂർണമാകാനും ആവശ്യമായൊരു ബട്ടൺ ആണ് യോഗ’’– പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനികർക്കൊപ്പം യോഗ ദിന പരിപാടികളിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ അഹമ്മദാബാദിലെ പരിപാടികളിൽ പങ്കെടുത്തു. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി നഗരത്തിലുടനീളം സംസ്ഥാന സർക്കാർ 11 ഇടങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. 20,000ത്തിലേറെ പേർ പരിപാടികളുടെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
ആഭ്യന്തരമന്ത്രി ആശിഷ് സൂദ് ഛത്രസാൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ത്യാഗരാജ് സ്റ്റേഡിയം, ഈസ്റ്റ് വിനോദ് നഗർ സ്പോർട്സ് കോംപ്ലക്സ്, ജിൽമിൽ സ്പോർട്സ് കോംപ്ലക്സ്, ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, പ്രഹ്ലാദ്പൂർ സ്പോർട്സ് കോംപ്ലക്സ്, ഭാരത് നഗർ സ്പോർട്സ് കോംപ്ലക്സ്, നജഫ്ഗഡ് സ്റ്റേഡിയം, സെക്ടർ -6 ദ്വാരക ക്രിക്കറ്റ് ഗ്രൗണ്ട്, അശോക് നഗർ ഹോക്കി സ്റ്റേഡിയം എന്നിവയാണ് മറ്റു വേദികൾ.