+

ഒരാള്‍ക്കുവേണ്ടി ഒരു വീട് മുഴുവന്‍ കത്തിച്ചു, ഇപ്പോള്‍ അവന്‍ എവിടെ? പല കളിക്കാരേയും പുറത്താക്കി, ധോണിക്കെതിരെ വീണ്ടും യോഗ്രാജ് സിംഗ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സി കാലത്തെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യോഗ്‌രാജ് സിംഗ്.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സി കാലത്തെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യോഗ്‌രാജ് സിംഗ്. 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കൈഫ് തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യോഗ്രാജ് ആഞ്ഞടിച്ചു. ഒരാളെ പിന്തുണക്കാന്‍ ഒരു വീട് മുഴുവന്‍ കത്തിച്ചു, ഇപ്പോള്‍ അവന്‍ എവിടെയാണെന്നാണ് യോഗ്രാജ് ഇന്‍സൈഡ് സ്പോര്‍ട്ടിനോട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്.

സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി കാലത്ത് ഇന്ത്യന്‍ ടീമില്‍ 'സഹോദരത്വത്തിന്റെ' ഒരു സംസ്‌കാരം നിലനിന്നിരുന്നുവെന്നും, എന്നാല്‍ 'ഒരു വ്യക്തി' കാരണം അത് മാറിപ്പോയെന്നും യോഗ്രാജ് ആരോപിച്ചു. ധോണിയുടെ പേര് പരാമര്‍ശിക്കാതെ, 'ഞങ്ങള്‍ ഒരാളെ പിന്തുണച്ച് ടീമിന്റെ മുഴുവന്‍ ഐക്യവും നശിപ്പിച്ചു' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവരാജ്, ഹര്‍ഭജന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ യുവതാരങ്ങളും ഒരുമിച്ച് ടീമിനെ മുന്നോട്ട് നയിച്ചിരുന്നുവെന്നും, എന്നാല്‍ 2011 ന് ശേഷം ഈ ഐക്യം തകര്‍ന്നുവെന്നും യോഗ്രാജ് ചൂണ്ടിക്കാട്ടി.

2011 ലെ ലോകകപ്പ് വിജയത്തിന് ശേഷം, ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ 0-4 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ സെലക്ടര്‍മാര്‍ മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാന്‍ തുടങ്ങി. യോഗ്രാജിന്റെ ആരോപണപ്രകാരം, 'ന്യായമായ ഒരു വിടവാങ്ങല്‍' പോലും ഈ താരങ്ങള്‍ക്ക് നല്‍കാതെ, അവരുടെ കരിയര്‍ 'നശിപ്പിക്കപ്പെട്ടു'.

2012 ല്‍, ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ അന്നത്തെ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ഇത് തടഞ്ഞുവെന്നും യോഗ്രാജ് ആരോപിക്കുന്നുണ്ട്. മുന്‍ സെലക്ടര്‍ മോഹിന്ദര്‍ അമര്‍നാഥ്, സെലക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ടുവെന്ന് 2012 ല്‍ സിഎന്‍എന്‍-ഐബിഎന്നിനോട് വെളിപ്പെടുത്തിയിരുന്നു.

ഇതിന് മുമ്പും യോഗ്രാജ് ധോണിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2024 ല്‍, 'ധോണി എന്റെ മകന്റെ ജീവിതം നശിപ്പിച്ചു, അവന്‍ ഇനിയും നാലോ അഞ്ചോ വര്‍ഷം കളിക്കാമായിരുന്നു,' എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ജനുവരി 2025 ല്‍, യോഗ്രാജ് ധോണിയെ 'നിശ്ചയദാര്‍ഢ്യമുള്ള ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിച്ച് തന്റെ നിലപാട് മയപ്പെടുത്തുകയും ചെയ്തു.

ഈ ആരോപണങ്ങള്‍ക്കെതിരെ ധോണി പരസ്യമായി പ്രതികരിച്ചിട്ടില്ല. മാധ്യമ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശീലമുള്ള ധോണി, തന്റെ ക്രിക്കറ്റ് പ്രകടനത്തിലൂടെയാണ് സാധാരണയായി മറുപടി നല്‍കാറുള്ളത്. 2025 ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായി ധോണി തുടരുന്നു. എന്നാല്‍, ടീമിന്റെ മോശം പ്രകടനം ധോണിയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

യോഗ്രാജ് സിംഗ്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്റെ പിതാവാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ യുവരാജ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം യോഗ്രാജ് ധോണിക്കെതിരെ ആവര്‍ത്തിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

 

facebook twitter