+

ആലുവയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ; അമ്മ പൊലീസ് കസ്റ്റഡിയില്‍

തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചില്‍ തുടര്‍ന്നിരുന്നു.

ആലുവയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങല്‍ വിദഗ്ധര്‍ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. അംഗനവാടിയില്‍ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചില്‍ തുടര്‍ന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള  പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തില്‍ നല്‍കിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നല്‍കുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. 

ഇവര്‍ക്ക് കല്യാണിയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. കുടുംബത്തില്‍ പ്രശ്‌നമുണ്ടായിരുന്നതായി കല്യാണിയുടെ അമ്മ സന്ധ്യയുടെ ബന്ധുക്കള്‍ വിശദമാക്കി. എന്നാല്‍ കുഞ്ഞിനെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. മരത്തടിയില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹമുണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. 


നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.

facebook twitter