+

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 14 കാരിയും

ജനങ്ങള്‍ ഒഴുകിയെത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകടം മുന്നില്‍ കണ്ട് പൊലീസ് ആദ്യം തന്നെ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു.

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു. 

ജനങ്ങള്‍ ഒഴുകിയെത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകടം മുന്നില്‍ കണ്ട് പൊലീസ് ആദ്യം തന്നെ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ദ്ദമാണ് വീണ്ടും പരിപാടി നടത്താനുള്ള തീരുമാനത്തിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ തിരക്കിട്ട് ഏര്‍പ്പെടുത്തിയതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആര്‍സിബി കിരീടം നേടിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്താന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. ഡി.കെ ശിവകുമാര്‍ നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ ആര്‍സിബി ടീമിനെ സ്വീകരിച്ചത്. 

facebook twitter