സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം.വിശ്വാസികളെ കൈവിടാത്ത കൊട്ടിയൂർ പെരുമാളിനെ കാണാനുള്ള വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമായ കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂവും തയ്യാറായിക്കഴിഞ്ഞു.
മഹോത്സവകാലത്ത് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹത്തോടൊപ്പം തീർത്ഥാടന സ്മരണയ്ക്ക് ഓടപ്പൂവും പ്രസാദമായി വാങ്ങിയാണ് ഭക്തർ വീടുകളിലേക്ക് മടങ്ങുക. ഐശ്വര്യത്തിൻറെ പ്രതീകമായാണ് ഭക്തജനങ്ങൾ ഓടപ്പൂവിനെ കണക്കാക്കുന്നത്. കൊട്ടിയൂരിലെ പ്രസാദമായ ഓടപ്പൂവ് നിരവധി പേർക്ക് ഒരു മാസക്കാലം തൊഴിലും പ്രദാനം ചെയ്യുന്നുണ്ട്. കാട്ടരുവികളുടെ തീരത്തെ മുപ്പെത്താത്ത തണ്ടുകളിൽനിന്നാണ് ഓടപ്പു തയ്യാറാക്കുന്നത്. കൊട്ടിയൂർ, വയനാട് വനാതിർത്തിയിൽ നിന്നാണ് അവ ശേഖരിക്കുന്നത്. ചെറുകഷണങ്ങളായി മുറിച്ച് പച്ചത്തൊലി ചെത്തിക്കളയലാണ് ആദ്യഘട്ടം. പിന്നീട് കല്ലുകൊണ്ട് ചതച്ച് വെള്ളത്തിലിടും.
പിഴിഞ്ഞെടുത്ത് കമ്പി ചീർപ്പു കൊണ്ട് ചീകിയാണ് നാരുമാത്രമായി വേർതിരിച്ചെടുക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ചതച്ച് നാരെടുത്തില്ലെങ്കിൽ ഓട ചീഞ്ഞുപോകും.മഴ നേരത്തേ കിട്ടിയതിനാൽ ഇക്കുറി ധാരാളം ഓട ലഭിച്ചു. അതെ സമയം മുൻ വർഷങ്ങളിൽ വാങ്ങിയ ഓടപ്പൂ പഴയകിയാൽ കുപ്പയിലും മറ്റും വലിച്ചെറിയരുത്, പകരം ഓടപ്പൂ കത്തിച്ച് ഭസ്മമായി ഉപയോഗിക്കാമെന്നും അതുമല്ലെങ്കിൽ ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കിവിടാമെന്നും കൊട്ടിയൂരിലെ ഓടപ്പൂ നിർമ്മാണത്തിലേർപ്പെട്ടരിക്കുന്ന ശാന്ത പറഞ്ഞു.
ദക്ഷയാഗം നടക്കവേ യാഗകർമ്മിയായ ഭൃഗുമുനിയെ വീരഭദ്രർ ആക്രമിക്കുകയും യാഗം മുടക്കുകയും ചെയ്തു എന്നാണ് സങ്കൽപ്പം. മുനിയുടെ താടി വീരഭദ്രർ പറിച്ചെടുത്ത് അക്കര കൊട്ടിയൂരിലെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞുവത്രേ. മുനിയുടെ താടിയാണെന്ന സങ്കൽപ്പത്തിലാണ് പ്രസാദമായി ഭക്തജനങ്ങൾ ഓടപ്പൂവ് കൊണ്ടു പോകുന്നത്. ഒരു പ്രസാദം എന്നതിലുപരി നിരവധി പേർക്ക് ഒരു ജീവിതോപാധി കൂടിയാണ് കൊട്ടിയൂരിലെ ഉത്സവകാലം.
അതെ സമയം ഓടപ്പൂ വിലയിലും ഇത്തവണ മാറ്റമില്ല. ചെറുതിന് നൂറു രൂപയും ഇടത്തരത്തിന് 120-ഉം വലുതിന് 150 രൂപയുമാണ് വില. വീടുകളിലും വാഹനങ്ങളിലും തൂക്കാനുമാണ് ഭക്തർ ഓടപ്പൂവ് വാങ്ങുന്നത്. കൂടാതെ കൊട്ടിയൂർ ദർശനത്തിന്റെ സന്തോഷം കൊട്ടിയൂരിൽ എത്താത്തവരുമായി പങ്കിടാനും ഓടപ്പൂവ് സമ്മാനമായി നൽകാറുണ്ട്.
കൊട്ടിയൂരിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ആൾക്കാരാണ് ഇക്കാലത്ത് ഓടപ്പൂ നിർമാണത്തിലേർപ്പെടുന്നത്. അതിൽനിന്ന് നല്ലൊരു വരുമാനമാണ് ഒരുമാസത്തെ വൈശാഖോത്സവത്തിൽ ഓടപ്പൂ വില്പനയോടെ ലഭ്യമാകുന്നത്. അതെ സമയം, കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയും മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.