കോഴിക്കോട്; മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്ന അപ്പാർട്മെന്റിൽ പൊലീസ് റെയ്ഡ്. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്മെന്റിലാണ് വെള്ളിയാഴ്ച വൈകിട്ട് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപതു പേർ അറസ്റ്റിലായി. ഇതിൽ രണ്ടു പേർ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്താണ് ഈ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഫുട്ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്നർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
രണ്ടു മാസം മുൻപ് ചില അയൽക്കാർ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.