
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി.തിരുവനന്തപുരം അഡീഷണല്‍ കോടതിയാണ് ഈ ക്രൂരകൃത്യത്തിന് വിധി പറഞ്ഞത്. കുളത്തൂർ സ്വദേശിയായ തങ്കപ്പന്റെ മകൻ ടൈറ്റസ് എന്ന ജോർജിനെയാണ് അയല്‍വാസിയായ ഒരാള്‍ മോഷണക്കുറ്റം ആരോപിച്ച് തീകൊളുത്തിയത്.2014 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് കുളിക്കടവില്‍ വച്ച് കാണാതായത് ഈ കുട്ടിയാണ് എടുത്തതെന്ന് ആരോപിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും പ്രതി പിന്തിരിഞ്ഞില്ല. കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും നാട്ടുകാർ ആശുപത്രിയില്‍ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതികൂടി അവരോടൊപ്പം ആശുപത്രിയില്‍ പോകുകയും ചെയ്തു. എന്നാല്‍ മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്‌ടറോട് പറയുകയായിരുന്നു.
യഥാർഥ സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടിയും വീട്ടുകാരും പ്രതിയോടുള്ള ഭയം കാരണം യഥാർഥ സംഭവം പുറത്തു പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടില്‍ പോയ സമയത്ത് അടുത്ത ബെഡ്ഡില്‍ കിടന്ന രോഗിയോട് കുട്ടി യഥാർഥ സംഭവം വെളിപ്പെടുത്തുകയും അവർ ചൈല്‍ഡ് ലൈനില്‍ ഈ സംഭവം അറിയിക്കുകയുമായിരുന്നു.ഈ സംഭവത്തില്‍ കുട്ടിയുടെ കൈകള്‍ക്ക് ഇപ്പോഴും സ്വാഭാവികമായ ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. മുഖത്തും നെഞ്ചിലും അതികഠിനമായ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ട്.