തിരുവല്ല : തിരുവല്ലയിലെ ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ ബ്രാഞ്ചംഗം സി.സി സജിമോനെ ആക്രമിച്ച സംഭവത്തിൽ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ ടിബിൻ വർഗീസ് ( 32 ) , ചുമത്ര കൊച്ചുപറമ്പിൽ വീട്ടിൽ ഷെമീർ ( 32 ) എന്നിവരാണ് പിടിയിലായത്. ചുമത്ര കോട്ടാലി എസ്എൻഡിപി മന്ദിരത്തിന് സമീപം വെച്ച് വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസിൽ അറസ്റ്റിലായ ടിബിൻ വർഗീസും പ്രദേശവാസിയായ പ്രവീണും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് മൊബൈൽ ഫോണിലൂടെ തർക്കം ഉണ്ടായി. ഇതിനിടെ പ്രവീൺ സജി മോനെ കൂടി കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തി. തുടർന്ന് മൂവരും തമ്മിൽ ഫോണിലൂടെ വാക്കേറ്റത്തിൽ ഏർപ്പെട്ടു. നിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നും ഞങ്ങൾ അങ്ങോട്ട് വരികയാണെന്നും ടിബിൻ ഫോണിലൂടെ വെല്ലുവിളിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ടിബിനും, ഷമീറും അടങ്ങുന്ന നാലംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന സജിമോനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
കെഎസ്കെടിയു നേതാവായിരുന്ന പി കെ അപ്പുക്കുട്ടന്റെ ചെറുമകനായ കേസിലെ ഒന്നാംപ്രതി ചന്തു എന്ന് വിളിക്കുന്ന അഭിമന്യുവിൻ്റെ ലഹരി കച്ചവടത്തിന് എതിരെ സജിമോൻ പാർട്ടിക്കുള്ളിൽ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന്കാ രണമായതെന്ന് പൊലീസ്. കേസിൽ പ്രതികളായ അഭിമന്യവും നാലാം പ്രതി നിതിനും ഒളിവിൽ ആണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമത്തിൽ ഗുരുതര പരിക്കേറ്റ സജിമോൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മഹിളാ അസോസിയേഷൻ നേതാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേർത്ത ജ്യൂസ് നൽകി പീഡിപ്പിച്ച സംഭവത്തിലും വനിതാ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലും പ്രതിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സി സി സജിമോൻ അടുത്തിടെയാണ് കോട്ടാലി ബ്രാഞ്ച് കമ്മിറ്റി അംഗമായി പാർട്ടിയിൽ തിരികെയെത്തിയത്.