+

പേരക്കുട്ടികളേയും അമ്മയേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 45 കാരി ജീവനൊടുക്കിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാളീശ്വരിയുടെ മകള്‍ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു.

തമിഴ്‌നാട് ദിണ്ടിഗലില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മകള്‍ ഒളിച്ചോടിയതിന്റെ അപമാനത്തില്‍ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗല്‍ ഒട്ടന്‍ചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. 65കാരിയായ ചെല്ലമ്മാള്‍, 45 വയസ്സുള്ള മകള്‍ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസുമായി ബന്ധപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസ് സംഘം വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ആണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളീശ്വരിയുടെ മകള്‍ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഏപ്രില്‍ മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയല്‍ക്കാരോട് സംസാരിക്കാന്‍ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല. പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

facebook twitter