കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് എഴുതിയ ഒരു പരീക്ഷക്ക് എ പ്ലസ്. ഐടി പരീക്ഷക്കാണ് ഷഹബാസ് എപ്ല സ് കരസ്ഥമാക്കിയത്. മറ്റുപരീക്ഷകള്‍ നടക്കും മുന്‍പേ ഷഹബാസ് കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴിക്കോട് വെള്ളിമാട്കുന്ന് ജുവൈനല്‍ ഹോമില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും, ജീവന് ഭീഷണിയുണ്ടെന്നുമുള്ള കോടതിയുടെ നീരിക്ഷണത്തിലാണ് ജാമ്യം റദ്ദാക്കിയത്. വിദ്യാർഥി സംഘർഷത്തിനിടെ ഫെബ്രുവരി 28നാണ് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.