മുംബൈ: സിനിമ വിടുകയാണെന്ന സൂചന നൽകി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹർഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിർ ഖാൻ പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാഭാരതമെന്നത് ഒരുപാട് അർത്ഥതലങ്ങളുള്ളതാണെന്ന് ആമിർ ഖാൻ പറഞ്ഞു. ഇതിൽ വികാരവും വ്യാപ്തിയുമുണ്ട്. ലോകത്ത് നിങ്ങൾ കാണുന്നതെല്ലാം മഹാഭാരതത്തിൽ കണ്ടെത്താനാകും. ഈ സിനിമ ചെയ്തുകഴിഞ്ഞാൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഇതിനുശേഷം തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ഈ സിനിമയുടെ വിഷയം അത്തരത്തിലുള്ളതാണ്. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
‘സിതാരേ സമീൻ പർ’ ആണ് ആമിർ ഖാൻ നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം. ജൂൺ 20-നാണ് ചിത്രം പ്രദർശനത്തിനെത്തുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ ‘കൂലി’യിലും അദ്ദേഹമെത്തും. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന സണ്ണി ഡിയോളിന്റെ പീരിയഡ്-ഡ്രാമ ‘ലാഹോർ 1947’ നിർമ്മിക്കുന്നത് ആമിർ ഖാനാണ്.