അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, മരണം പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിനിടെ

05:28 AM Jun 26, 2025 | Suchithra Sivadas

ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തെക്കന്‍ വസീരിസ്ഥാന് സമീപത്തെ സരാരോഗയില്‍ വച്ച് പാക് താലിബാന്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാകൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാക് സൈന്യം 11 താലിബാന്‍ ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലില്‍ 7 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഐഎസ്പിആര്‍ വ്യക്തമാക്കുന്നത്.

റാവല്‍പിണ്ടിയിലെ ചക്ലാല ഗാരിസണില്‍ വച്ച നടന്ന മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ സംസ്‌കാര പ്രാര്‍ത്ഥനകളില്‍ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പങ്കെടുത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 

2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം മിഗ് 21 ഉപയോഗിച്ച് തകര്‍ത്തതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.പാക് അധിനിവേശ കശ്മീരിന്റെ ഏതാനും ഭാഗങ്ങളിലൂടെ പറക്കുമ്പോള്‍ മിഗ് 21ന് വെടിയേല്‍ക്കുകയും അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അതിര്‍ത്തിയില്‍ ഇറങ്ങേണ്ടതായും വന്നതിന് പിന്നാലെയായിരുന്നു ഇത്.മൂന്ന് ദിവസത്തിന് ശേഷമാണ് പാക് സൈന്യം അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചത്.