
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി. എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്.
കേസിന്റെ നാൾവഴികളിലൂടെ….
2017 ഫെബ്രുവരി 17 രാത്രി 9: കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി ക്രൂരമായ ബലാത്സംഗത്തിനിരയായി. നടിയുടെ പീഡനദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്നുതന്നെ ഡ്രൈവര്‍ മാര്ട്ടിന് അറസ്റ്റിലായി.
2017 ഫെബ്രുവരി 18: പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിനു നേതൃത്വം നല്‍കിയതെന്നു വ്യക്തമായി. ഇയാള്‍ക്കായി പോലീസ് അന്വേഷണം. പ്രതികള്‍ സഞ്ചരിച്ച രണ്ടു വാഹനങ്ങളും കണ്ടെത്തി. കേസ് അന്വേഷിക്കാന്‍ ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2017 ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ പോലീസ് പിടിയില്‍. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ദിലീപ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ.
2017 ഫെബ്രുവരി 20: പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി.
2017 ഫെബ്രുവരി 23: പോലീസിനെ വെട്ടിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയില്‍നിന്നു ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു.
2017 മാര്‍ച്ച് മൂന്ന്: ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയില്‍.
2017 ഏപ്രില്‍ 18: സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം. ആകെ ഏഴു പ്രതികള്‍.
2017 ജൂണ്‍ 25: ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
2017 ജൂണ്‍ 28: നടന്മാരായ ദിലീപ്, നാദിര്‍ഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ മൊഴിയെടുത്തു.
2017 ജൂലൈ രണ്ട്: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂരം’ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി തെളിവ് ലഭിച്ചു.
2017 ജൂലൈ 10: നടന് ദിലീപ് അറസ്റ്റില്‍
2017 ജൂലൈ 11: അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
2017 ജൂലൈ 20: തെളിവ് നശിപ്പിച്ചതിന് സുനില്‍കുമാറിന്റെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോ അറസ്റ്റില്‍.
2017 ഓഗസ്റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫ് അറസ്റ്റില്‍.
2017 ഓഗസ്റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ദിലീപിന്റെ അമ്മയുടെ കത്ത്.
2017 സെപ്റ്റംബര്‍ രണ്ട്: അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാൻ ദിലീപിന് അനുമതി.
2017 ഒക്ടോബര്‍ മൂന്ന്: കര്‍ശന ഉപാധികളോടെ ദിലീപിനു ജാമ്യം.
2017 നവംബര്‍ 15: അറസ്റ്റിലായശേഷം ദിലീപ് നല്കിയ മൊഴികളില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തു.
2017 നവംബര്‍ 21: ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി.
2017 നവംബര്‍ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
2018 ജനുവരി: കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി.
2018 ഫെബ്രുവരി 25: കേസില്‍ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്പെഷല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി നിയമിച്ചു.
2020 ജനുവരി 30: കേസില്‍ വിചാരണ ആരംഭിച്ചു, സാക്ഷിവിസ്താരം തുടങ്ങി. പള്‍സര്‍ സുനിയും ദിലീപുമടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതിയില്‍ വിചാരണ. നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേഷന്‍ ഹാജരായി. സാക്ഷിവിസ്താരത്തിനിടെ 22 സാക്ഷികള്‍ കൂറുമാറി.
2020 നവംബര്‍ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍നിന്നു പിന്മാറി.
2021 മാര്‍ച്ച് 1: വിചാരണ ആറു മാസത്തേക്കു നീട്ടി സുപ്രീംകോടതി ഉത്തരവ്.
2021 ജൂലൈ: കോവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണസമയം നീട്ടിത്തരണണെന്നാവശ്യപ്പെട്ട് സ്പെഷല്‍ ജഡ്ജി സുപ്രീംകോടതിയില്‍ കത്തു നല്കി.
2021 ഡിസംബര്‍ 17: പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചു.
2021 ഡിസംബര്‍: സംവിധായകന് ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം. ദിലീപിന്റെ വീട്ടില്‍വച്ച് പള്‍സര്‍ സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി.
2022 ജനുവരി 3: കോടതി അനുമതിയോടെ ദിലീപിനെതിരേ പോലീസ് തുടരന്വേഷണം തുടങ്ങി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
2022 ജനുവരി 22: അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്നു മാസം നീട്ടി.
2022 ജൂലൈ 18: കേസില്‍ മൂന്നാമത്ത സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി. അജകുമാര്‍ ചുമതലയേറ്റു.
2022 ഒക്ടോബര്‍ 22: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ച് കുറ്റപത്രത്തിന്റെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് ദിലീപിന്റെ സുഹൃത്ത് ശരത്ത് പ്രതിയായി.
2022 നവംബര്‍: വിചാരണനടപടികള്‍ ആരംഭിച്ചു
2023 മാര്‍ച്ച് 24: വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റ്: ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നു ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയില്‍.
2023 ഓഗസ്റ്റ് 21: ഹാഷ് വാല്യൂ മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
2023 ഓഗസ്റ്റ്: എട്ടു മാസം കൂടി നീട്ടി ചോദിച്ച് വിചാരണക്കോടതി.
2024 ജനുവരി: അന്തിമവാദം തുടങ്ങി
2024 മാര്‍ച്ച് 3: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.
2024 ഡിസംബര്‍ 14: രാഷ്ട്രപതിക്ക് നടി ഹര്‍ജി നല്കി
2025 ഏപ്രില്‍ 11: നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി.
2025 ഡിസംബർ എട്ട്: ദിലീപ് കുറ്റ വിമുക്തനെന്ന് കോടതി.
കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്.