മയക്കുമരുന്ന് കേസിൽ ചെന്നൈയിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീകാന്തുമായി അടുപ്പമുള്ള നടൻ കൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് നടീനടൻമാരെക്കുറിച്ചും അന്വേഷണം നടത്തും. ശ്രീകാന്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. നാലു വകുപ്പുകൾ പ്രകാരമാണ് നടന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.
43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തു.