അടൂർ: കാമുകനൊപ്പം പോയ ഭാര്യയെ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് മർദിച്ച് ഭർത്താവ്. അടൂർ പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പന്തളം സ്വദേശിനിയായ യുവതി ഭർത്താവിൻറെ സുഹൃത്തിനൊപ്പം വ്യാഴാഴ്ച രാവിലെ നാടുവിട്ടിരുന്നു. ഇതോടെ ഭർതൃമാതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ 24 കാരിയായ യുവതിയെയും കുട്ടിയെയും കാമുകനൊപ്പം പൊലീസ് കണ്ടെത്തി.
ഇതിനിടെ വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകവെ മർദിക്കുകയായിരുന്നു. അടിയേറ്റു വീണ യുവതിയുടെ തല പൊട്ടി. ഉടൻ പൊലീസുകാരെത്തി ഭർത്താവിനെ പിടികൂടി. അഞ്ചുവർഷം മുമ്പായിരുന്നു അടൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം.