അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 231 പേരെ തിരിച്ചറിഞ്ഞു. അപകടത്തിൽ ഗുജറാത്തി ചലച്ചിത്ര നിർമാതാവ് മഹേഷ് ജിരാവാല മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ അഹമ്മദാബാദിൽ തുടരുകയാണ്.
അതേസമയം വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്‌സ് എവിടെയാണ് പരിശോധനയ്ക്ക് അയക്കേണ്ടതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ബ്ലാക്ക് ബോക്‌സാണ് വിമാനത്തിൽ നിന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്.
അതേസമയം ജൂൺ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിൽ മരിച്ചവർക്കും രക്ഷപ്പെട്ടവർക്കുമായി എയർ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിരുന്നു.