+

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് കമ്പനി സിഇഒ

ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകള്‍ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്‌ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. വിമാനത്തില്‍ പരിശോധനകള്‍ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്‌ബെല്‍ വിത്സണ്‍ വ്യക്തമാക്കി.

വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ചയാകുമ്പോഴാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് ഒടുവില്‍ പരിശോധന നടത്തിയത്. വരുന്ന ഡിസംബറില്‍ ആണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എന്‍ജിന്റെ അറ്റകുറ്റപ്പണികള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്ത്. ഏപ്രിലില്‍ ഇടതു എന്‍ജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകള്‍ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്‌ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.

നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ കീഴിലുളള ലബോറട്ടറിയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബ്ലാക്ക് ബോക്‌സിന് കേടുപാടുകള്‍സംഭവിച്ചതിനാല്‍ ഇവിടെ അക്കാര്യം സാധ്യമാകില്ല.

facebook twitter