സജീവ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഭാരതി എയർടെൽ റിലയൻസ് ജിയോയെ മറികടന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കനുസരിച്ച് 14.4 ലക്ഷം സജീവ വരിക്കാരെയാണ് എയർടെലിന് ലഭിച്ചത്. ജിയോയ്ക്കാകട്ടെ 3.8 ലക്ഷം പേരെ മാത്രമാണ് ഫെബ്രുവരിയിൽ അധികമായി ലഭിച്ചത്. ഇതോടെ എയർടെലിന്റെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 38.81 കോടി ആയി ഉയർന്നു. എന്നാൽ, ആകെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ജിയോ തന്നെയാണ് മുന്നിൽ. ട്രായ് പുറത്തുവിട്ട കണക്കനുസരിച്ച് ജിയോയ്ക്ക് 44.59 കോടി സജീവ ഉപഭോക്താക്കളുണ്ട്.
അതേസമയം വോഡഫോൺ ഐഡിയയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഫെബ്രുവരിയിലും കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം പേരെയാണ് വിഐയ്ക്ക് നഷ്ടമായത്. 17.53 കോടിയാണ് വിഐയുടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലി ന് 20.2 ലക്ഷം സജീവ ഉപഭോക്താക്കളെ അധികമായി ലഭിച്ചു. ഇതോടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 5.83 കോടിയായി ഉയർന്നു. കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളെ നഷ്ടമായ ഏക ടെലികോം സേവനദാതാവ് വിഐയാണ്. ജിയോയേക്കാൾ വേഗത്തിലാണ് എയർടെലും ബിഎസ്എൻഎലും കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചത്.