
തളിപ്പറമ്പ് : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് ടൗൺ ഭാഗങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടി വാതുക്കലിൽ നിന്ന് എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.
430 മില്ലി ഗ്രാം എം.ഡി.എം.എയാണ് കായക്കൂൽ സ്വദേശി മുസ്തഫ കെ. പി (37)യുടെ കൈയ്യിൽ നിന്ന് തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പി. കെയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ആംബുലൻസ് ഡ്രൈവറായ മുസ്തഫ രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ അവിടെ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം. എ ശേഖരിച്ച് രോഗികളുമായി തിരിച്ചു വരുമ്പോൾ നാട്ടിലെത്തിക്കുകയാണ് പതിവ് എന്നും, നാട്ടിൽ എത്തിയതിനു ശേഷം എംഡി എം എ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കയ്യിൽ കൊടുക്കാതെ ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് അയതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് മയക്കുമരുന്ന് വെച്ച ലൊക്കേഷൻ അറിയിക്കുകയാണ് പതിവ്
ഈ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയിൽ നിന്നും മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് മുസ്തഫ. രോഗികളുമായി വരുന്ന ആംബുലൻസ് എക്സൈസ് , പോലീസ് പരിശോധന ഇല്ലാതെ കടന്നുപോകാം എന്ന ധാരണയിലാണ് മുസ്തഫ ആംബുലൻസിൽ മയക്കുമരുന്ന് കടത്തുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ, മനോഹരൻ. പി. പി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ, സിവിൽ എക്സൈസ് ഓഫീസമാരായ വിജിത്ത്. ടി. വി, കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.