അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും,പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്: അശോക് ഗെഹ്‌ലോട്ട്

10:10 AM Jun 21, 2025 | AVANI MV


ജയ്‌പൂർ:  അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്' .അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമർശത്തിന് മറുപടിയുമായി മുൻ രാജസ്ഥാൻ മുഖ്യമന്തിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസും ഹിന്ദിയെ അനുകൂലിക്കുന്നുവെന്നും എന്നാൽ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങൾ കൊണ്ടുവരികയാണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 'കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവർ തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

'കുട്ടിക്കാലത്ത് താൻ അടക്കം ഇംഗ്ലീഷിനെ എതിർത്തിരുന്നു. പക്ഷെ ഇപ്പോൾ ഇംഗ്ലീഷ് അത്യാവശ്യമാണ്. അതുകൊണ്ട് നമ്മുടെ സമീപനവും മാറി. ഇന്റർനെറ്റിന്റെയും അട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലത്ത് ഇംഗ്ലീഷ് ഇല്ലാതെ ഈ തലമുറയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ല. രാജസ്ഥാനിൽ കോൺഗ്രസ് ഭരണകൂടം ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കാനായി 3700 മഹാത്മാ ഗാന്ധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ സ്ഥാപിച്ചു. എന്നാൽ ബിജെപി സർക്കാർ ഈ സ്‌കൂളുകൾ അടച്ചുപൂട്ടാനാണ് ശ്രമിച്ചത്. എന്നാൽ ഇംഗ്ലീഷിനുള്ള സ്വീകാര്യത മൂലം അവർക്കത് സാധിച്ചില്ല'; ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.